Monday 29 May 2017

കോമാളി

ബാലിശമായ നായകന്റെ നായികയായി ചോദ്യമില്ലാതെ
അവളെ പ്രഖ്യാപിച്ചതിൽ തുടങ്ങിയതാണീ നാടകം.
പ്രണയമെന്ന് വിളിച്ചുവച്ച പ്രഹസനം.

അളന്ന് മുറിച്ച് രണ്ടാം വട്ടവും ഒരാളെ കണ്ടെത്തി;
പറയാനുള്ള ജാള്യത്തിലൊളിപ്പിച്ച ഇംഗ്ലീഷ് വരികളിൽ
ആദ്യത്തെ പ്രണയലേഖനവും, ആദ്യത്തെ നിഷേധവും.

പിന്നീട് ഒറ്റനോട്ടത്തിൽ വീണുപോയപ്പോൾ തീർച്ചയായി:
ഇതല്ലാതെ മറ്റെന്താണിത്രകാലം തിരഞ്ഞത്?
അവളുടെ മറവികളിൽപ്പോലും ഉണ്ടാകുമോയെന്നറിയാതെ
മുഖം നോക്കി പറഞ്ഞു, മുഖം തിരിച്ചവൾക്ക് നടക്കാനായിമാത്രം.

മറഞ്ഞും തെളിഞ്ഞും പോയ ഒരോർമ്മയോടായി അതിനിപ്പുറം
നിശബ്ദതയിലൊളിപ്പിച്ച നിഷേധം മനുഷ്യരെ മനസിലാകാൻ
ബുദ്ധിമുട്ടിയ കൂട്ടത്തിൽ തിരിച്ചറിയാതെ കരിയിലയായി ആകാശംമുട്ടെ
പറന്നുപൊങ്ങി, പതിയെപ്പതിയെ നിലം പൊത്തി.

വീണ്ടുമൊരിക്കൽക്കൂടി സന്തുഷ്ടനായ മണ്ടനായി...
പ്രതീക്ഷാരഹിതമായ  നീണ്ട കഥകളിലെ കോമാളിയായി...
നിശാകാശത്തിനുകീഴിലെ ശാന്തിക്കായി.

No comments:

Post a Comment